Saturday, March 14, 2015

കേരളനിയമസഭയിൽ അപമാനിക്കപ്പെട്ട ജനാധിപത്യം


കേരളനിയമസഭയിലെ തനിതറകളായ സമാജികർക്ക്, ഇത് പഞ്ചവടിപ്പാലം 1984-ൽ ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചലച്ചിത്രം ആണ്. നിങ്ങളിൽ ഇതു കാണാത്തവർ ഇനിയും ഉണ്ടെങ്കിൽ കണ്ടിരിക്കണം. അല്ലെങ്കിൽ എല്ലാവർക്കും കൂടി കാണാൻ കൈരളിയിൽ ഒരു പ്രത്യേക പ്രദർശനം നടത്തിയാലും വിരോധമില്ല. ദുശ്ശാസന കുറുപ്പിനേയും, മണ്ഡോദരി അമ്മയേയും, പഞ്ചവടി റാഹേലിനേയും, ഇസഹാക്ക് തരകനേയും, ശിഖണ്ഡി പിള്ളയേയും നിങ്ങളിൽ തന്നെ ഇപ്പോഴും കാണാൻ സാധിക്കും. അല്പം ആത്മാഭിമാനം ഉള്ളിൽ ഉണ്ടെങ്കിൽ ഇതൊക്കെ കണ്ടാലെങ്കിലും സ്വയം ഒരു ആത്മനിന്ദ തോന്നണം. അതുണ്ടാവുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടുകാര്യമില്ല, ഞങ്ങൾ ജനങ്ങളുടെ ഗതികേട്.

ഞങ്ങൾ തിരഞ്ഞെടുത്തുപോയി എന്ന വലിയ തെറ്റിന്റെ പേരിൽ ഞങ്ങൾക്കില്ലാത്ത പല വിശേഷാവകാശങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ടല്ലൊ. ആ അവകാശങ്ങൾ ഉള്ളതുകൊണ്ടാണ് എന്തു തെമ്മാടിത്തരവും നിങ്ങൾ സഭയുടെ ഉള്ളിൽ കാണിച്ചാലും ഒന്നിനും ശിക്ഷ അനുഭവിക്കേണ്ടി വരാത്തത്. സാമജികർ ഓർക്കുന്നുണ്ടാവും കഴിഞ്ഞ സമ്മേളനത്തിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കുന്ന സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകളിലേയ്ക്ക് സഭയുടെ ശ്രദ്ധക്ഷണിക്കാൻ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം വിളിച്ച കെ എസ് ആർ ടി സി പെൻഷൻ‌കാരനായ സതീഷ് എന്ന തിരുവനന്തപുരം പേട്ട സ്വദേശിയെ. അന്ന് സഭയുടെ പ്രത്യേക അവകാശങ്ങളിൽ കടന്നുകയറിയതിന്, സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിന് അദ്ദേഹത്തെ ഒരു ദിവസത്തെ തടവിനാണ് നിങ്ങൾ സംഭാംഗങ്ങൾ ശിക്ഷിച്ചത്. ഇന്ന് നിങ്ങൾ കാണിച്ച അവകാശലംഘനങ്ങൾക്ക്, തെമ്മാടിത്തരത്തിന്, കേരളനിയമസഭയെ ഏറ്റവും അപഹാസ്യമാക്കിയതിന് എന്തു ശിക്ഷയാണ് നിങ്ങൾ ഓരോരുത്തരും അർഹിക്കുന്നതെന്ന് സ്വയം തീരുമാനിക്കുക. ഇത്രയും വൃത്തികെട്ട സംഭവങ്ങൾ ഉണ്ടായിട്ടും അല്പം പോലും ജാള്യതയില്ലാതെ പിന്നെയും മാദ്ധ്യമങ്ങളേയും ജനങ്ങളേയും അഭിമുഖീകരിക്കുന്ന നിങ്ങളുടെ മാനസികനിലയിൽ ആശങ്കയുണ്ട്. ഓർക്കുക ഈ അവകാശങ്ങൾ നിങ്ങളുടെ ജീവിതാന്ത്യം വരേയ്ക്കും ആരും നിങ്ങൾക്ക് തന്നതല്ല, കേവലം അഞ്ചുവർഷത്തേയ്ക്ക് മാത്രമാണ് ഈ അവകാശങ്ങൾ അതുകഴിഞ്ഞ് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ തെമ്മാടിത്തരങ്ങൾക്ക് മറുചോദ്യം ചോദിക്കാൻ കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.